ഞാനും നീയുമല്ല...

ഒരേ രേഖയിലൂടൊരുവൾ 
നടക്കാനിറങ്ങുന്നു.
ഓരോ ചുവടിലും, 
അവൾ അക്ഷാംശങ്ങളെ, 
മായ്ചു കളയുന്നു.

നീരൊഴുക്കുകൾ  രാത്രികളെ  വരയ്ച്ചുതുടങ്ങുന്നു 
അവൾ സൂര്യന്റെ ചിറകുകളോട്‌,
കവിതകളെ  ചേർത്തു തുന്നുന്നു.

അടഞ്ഞ വാതിലിനെ തുടലിട്ടൊരു നായ്‌
നക്കിയെടുക്കുമ്പൊൾ
പ്രപഞ്ചത്തിന്റെ നടപ്പാതയിൽ മൗനത്തെ, 
അവൾ മുളപ്പിച്ചെടുക്കുന്നു...

കാട്ടുമരാളങ്ങൾ കുടിച്ചു തീർത്ത, 
മഴപാതകൾ 'നീ' എന്നു ഞാൻ .

വിശപ്പ്‌ തുളച്ച തൊണ്ടയിലെ, 
പിറക്കാത്ത ഈണം ഞാനെന്നു നീ..

അങ്ങിനെ നീയും ഞാനും, 
വഴിയിറങ്ങി, വെയിലിറങ്ങി,
കാടിറങ്ങി, കടലിറങ്ങി, 
കനവിറങ്ങി കണ്ണീരിറങ്ങി,
കയർത്തു, വിയർത്ത്‌, 
മുന്നേറി, പിന്നേറി......

അതും ഇതുമല്ല, അവനും ഇവളുമല്ല...
'ഞാൻ' മാത്രമെന്ന്...
കൊബൊടിഞ്ഞു, 
കൂടു പിളർന്നു,
താഴെ തളർന്ന്  ...
മൃതപ്രായയായ ഒരു അടയ്ക്ക്കാ കുരുവി.....