അവരുടെ കൈകളില്‍ കഴുകന്മാര്‍...


നൃത്താലയങ്ങള്‍ വിഴുങ്ങിയ "ദേരയുടെ" 
തെരുവുകളില്‍,
ഉറക്കമില്ലാത്ത ഒരു രാത്രി..

തെളിഞ്ഞു മിന്നിയിട്ടും നിഴലായി,

ഒരു താരകം.
വേണ്ടപെട്ടവരാല്‍ ഇറക്കിവിടപെട്ട കാലടികള്‍,

വര്‍ണ്ണങ്ങളില്‍ മുങ്ങിമരിച്ച വിരലുകള്‍,
"അല്‍ ഫഹീദിയുടെ" മഞ്ഞ നിറമുള്ള-
മണ്‍ കനവുകളിലേക്ക് ചൂണ്ടുന്നു.


"അല്‍ ഹൂറിയില്‍" താരാട്ടിയ 
 ലൂത്തയുടെ പിന്മുറക്കാരി.

കനവുകള്‍ വാരിയെറിഞ്ഞ 
നിന്റെ  ഇരുട്ടുമുറികളില്‍ 
എന്റെ രാഗങ്ങള്‍ക്ക് ഇടംനല്കി.



കാറ്റു കൂടുകൂട്ടുന്ന"ആരിഷിന്റെ"
ഉമ്മറപ്പടികളില്‍ ഞാൻ ഉറങ്ങിയെണീട്ടുകൊണ്ടിരുന്നു .


എഴുതപ്പെട്ടതെല്ലാം വിട്ടിറങ്ങിയ കാന്‍വാസുകള്‍, 
പാതകള്‍ക്ക് പിറവി നല്‍കിയ
"ബഡോയിനുകളുടെ"ലോകത്തിലേക്ക്‌ വളര്‍ത്തി.

ഒട്ടക മുതുകില്‍ കുടി നീരുമായി വരേണ്ട-
കടല്‍ രൂപം ,
പതിയെ വിഴുങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ് 
ചോദിച്ചു;

പടിഞ്ഞാറന്‍ യന്ത്ര കൈകള്‍ക്ക്,
"മക്‍തുമുകള്‍" വില്‍പ്പനക്ക് നിരത്തിയ,
ഇനിയും ചുംബിച്ചു തീരാത്ത-
ഇറാനിയന്‍ കാറ്റിഴയുന്ന തരിമണല്‍,
കാടുകളെ തുളച്ച്,

പ്രണയിച്ചാലും തീരാത്ത നിലാവിനെ ഊറ്റി എടുത്ത,
"ബനിയാസുകളുടെ"കിടപ്പറകളുടെ കാവല്കാരനാവാന്‍
നിന്റെ നിറമുള്ളവരൊ..?

ഒടുവിൽ ഒറ്റുകാരുടെ മക്കള്‍ക്ക്‌ "ബുദ്ധന്റെ" 
പിന്മുറക്കാര്‍ പണികഴിപ്പിച്ചു-
പെറ്റു കൂട്ടിയവളുടെ മാറിന് തന്നെ
വിലമൊഴിയുന്ന വാണിഭശാലകള്‍ ...

ഫാത്തിമ ..
നിന്റെ മക്കള്‍ അകമഴിഞ്ഞ പ്രാവുകള്‍..
അവരുടെ കൈകളില്‍ കഴുകന്മാര്‍...